ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് പൊതുവിലും, കേരളത്തിനു പ്രത്യേകിച്ചും വലിയ ദോഷം വരുത്തുന്നതാണ് അമേരിക്ക തീരുവ വർധിപ്പിച്ച നടപടിയെന്നും കേരളത്തെ ഗുരുതരമായി ബാധിക്കാൻ പോകുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂവിനിയോഗ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നടത്തുന്ന സമുചിത വിള നിർണയ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും ലാൻഡ് റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം (എൽആർഐ) വെബ്സൈറ്റ് പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർവ്വേ നമ്പർ അടിസ്ഥാനത്തിലുള്ള അഞ്ചരക്കണ്ടി പഞ്ചായത്ത് വിള ഭൂപടവും, കണ്ണൂർ ജില്ലയുടെ പുതുക്കിയ ലാൻഡ് റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം എൽ ആർ ഐ എസ്) വെബ്സൈറ്റ് എന്നിവയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
അമേരിക്കയുടെ നടപടി കേരളത്തിൽ നിന്നുള്ള കയറ്റുമതി ഉത്പന്നങ്ങളെ സാരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കാർഷികോത്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക.
കശുവണ്ടി, അരി, പച്ചക്കറികൾ, സംസ്കരിച്ച പഴം, ധാന്യപ്പൊടികൾ തുടങ്ങിയവയുടെ ആകെ കയറ്റുമതിയുടെ 20 ശതമാനത്തിലധികം പോകുന്നത് അമേരിക്കയിലേക്കാണ്. രാജ്യത്തെ ഏറ്റവുമധികം സമുദ്രോത്പന്ന സംസ്കരണ യൂണിറ്റുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ടുതന്നെ, നമ്മുടെ സമുദ്രോത്പന്ന കയറ്റുമതിയിലും അധിക ചുങ്കത്തിന്റെ പ്രത്യാഘാതമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.