Home Kerala ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂട്ടും; എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15...

ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂട്ടും; എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15 കോടി പ്രഖ്യാപനവുമായി സംസ്ഥാന ബഡ്ജറ്റ്

0
42
Kerala budget
Finance minister K.N Balagopal

കേരള ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ 2025 26 വർഷത്തേക്ക് പ്രഖ്യാപിച്ച ബഡ്ജറ്റിൽ 15 ലക്ഷത്തിന് മുകളിൽ വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടും എന്നുള്ള സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇതോടൊപ്പം  ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളനേതൃനിരയിലേക്ക് നയിക്കുകന്നതാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്ന വിധം വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 517.64 കോടി വകയിരുത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10.5 കോടി രൂപ അധികമാണ്. ഐടി മിഷന് 134.03 കോടി രൂപയും അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 16.85 കോടി രൂപ അധികമാണിത്.

പുതിയ ഐടി നയത്തിന് രൂപംനല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പുതിയ നയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും മറ്റ് ഐടി അധിഷ്ഠിത വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍വര്‍ഷത്തേക്കാളും 20 കോടി രൂപ അധികമായി വകയിരുത്തുന്നുവെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ഐടിഎംകെയുടെ പ്രവര്‍ത്തനങ്ങൾക്കായി 16.95 കോടി രൂപയും അനുവദിച്ചു.

എഐയ്ക്ക് പ്രോത്സാഹനം നല്‍കുന്നത് കൂടിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. എഐയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഷന് ഏഴ് കോടിയാണ് അനുവദിച്ചത്. തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം തുടങ്ങും. ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും. 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ 15 കോടിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി രൂപയും അനുവദിച്ചു.

ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 6000 കോടിയോളം രൂപയോളം നാഷണല്‍ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി.ഇത് കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ മുന്നേറുകയാണെനന്നും  ധനമന്ത്രി പറഞ്ഞു. ഇതോടൊപ്പം ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തിൽ ഭൂനികുതി കുത്തനെ കൂട്ടിയിരിക്കുകയാണ്. എല്ലാവരും ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചത് ക്ഷേമ പെൻഷൻ ബഡ്ജറ്റിലെ തുക വർദ്ധനവാണ്. എന്നാൽ അതും രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ പ്രഖ്യാപനം ഉണ്ടാവാതെ പോയി.

 ഇനിമുതൽ ടൂറിസ്റ്റ് ബസ്സിന്റെ യാത്രാ ചെലവിലും വർദ്ധനം ഉണ്ടാകും എന്നും ധനമന്ത്രി ബഡ്ജറ്റ് പ്രഖ്യാപനവേളയിൽ പറഞ്ഞു. ഇലക്ഷൻ ഉൾപ്പെടെ വരാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു എങ്കിലും അത്തരത്തിൽ കാര്യമായ പ്രഖ്യാപനങ്ങൾ ഒന്നുമുണ്ടായില്ല. റബ്ബർ വില സ്ഥിരതാ ഫണ്ടിൽ വലിയൊരു തുക വകയിരുത്തും എന്ന് വിചാരിച്ചു എങ്കിലും അതും ഉണ്ടായില്ല. ഗവേഷകർക്ക് ഇനിമുതൽ സിഎം റിസർച്ച് സ്കോളർഷിപ്പ് ഉണ്ടായിരിക്കും. ഇതോടൊപ്പം സ്പോർട്സ് കൗൺസിലിനും നിന്നും 39 കോടി അനുവദിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here