ബാങ്കിംഗ് രംഗത്ത് പുതുചരിത്രം എഴുതുകയാണ് ഫെഡറൽ ബാങ്ക്. കേരളത്തിൽ മാത്രം ഒരു ദിവസം കൊണ്ട് ബാങ്ക് തുറന്നത് 11 പുത്തൻ ശാഖകളാണ്. ഈ 11 ശാഖകളും മലബാറിലാണ് എന്നതാണ് ഹൈലൈറ്റ്. പാലക്കാട്, വയനാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലാണ് പുതിയ ശാഖകൾ ഫെഡറൽ ബാങ്ക് തുറന്നിരിക്കുന്നത്. പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല, ചട്ടിപ്പറമ്പ, വെളിയങ്കോട്, പട്ടിക്കാട്, പൂക്കോട്ടൂർ, കുമ്പിടി, കോട്ടോപ്പാടം, കമ്പളക്കാട്, വെള്ളമുണ്ട എന്നീ സ്ഥലങ്ങളിലാണ് പുത്തൻ ശാഖകൾ ഫെഡറൽ ബാങ്ക് തുറന്നിരിക്കുന്നത്.
കഴിഞ്ഞദിവസം ബാങ്കിന്റെ കോഴിക്കോട് സോണൽ ഓഫീസിൽ നടന്ന ചടങ്ങിൽ പുത്തൻ ശാഖകളുടെ ഔദ്യോഗിക ഉദ്ഘാടനം ഒന്നിച്ച് നിർവഹിച്ചു. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ ആണ് ഉദ്ഘാടനം ചെയ്തത്. ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും ബാങ്കിന്റെ ബ്രാഞ്ച് മേധാവിയുമായ ഇഖ്ബാൽ മനോജ്, ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് ബിന്ദു എം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഫെഡറൽ ബാങ്കിന് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന സഹകരണവും ആളുകളുടെ ഫെഡറൽ ബാങ്ക് ഉപയോഗത്തിൽ ഉണ്ടായിരിക്കുന്ന വർദ്ധനവും കണക്കിലെടുത്തുകൊണ്ടാണ് പുത്തുകൾ ആരംഭിക്കാനായി ബാങ്ക് തീരുമാനിച്ചത്. നൂതന സാമ്പത്തിക സേവനങ്ങളും വ്യക്തിഗത ഉൽപ്പന്നങ്ങളും എല്ലാവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്കിന്റെ വിപുലീകരണം എന്നും ഇതോടൊപ്പം ഫെഡറൽ ബാങ്കിന് കേരളത്തിൽ 623 ശാഖകൾ ആയെന്നും ഉദ്ഘാടന വേളയിൽ ശാലിനി വാര്യർ അറിയിച്ചു.