ചക്കക്കൂട്ടം എന്ന് കേട്ടിട്ടുണ്ടോ? അത് ഒരു കൂട്ടായ്മയുടെ പേരാണ്. ഇന്ത്യയിലെ പകുതിയോളം ചക്ക പാഴാക്കുകയാണ് എന്ന് 2015ഇൽ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി. ഉഷ്ണ ഫലം എന്നുള്ള രീതിയിൽ ചക്ക പാഴാകുന്നത് കാരണം 2018 ൽ കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ സർക്കാർ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കുറച്ച് അധികം ചെറുപ്പക്കാർ ഒത്തുചേർന്ന് ചക്കക്കൂട്ടം എന്നുള്ള പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ചക്കക്കൂട്ടം എന്ന ഗ്രൂപ്പ് രൂപീകരിച്ച ശേഷം ചക്കയുടെ ഗുണഗണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചക്ക പാഴായി പോകാതിരിക്കാനുള്ള നടപടികളും ഇവർ സ്വീകരിച്ചു.
കോവിഡ് സമയമായതിനാൽ തന്നെ 2018 മുതൽ 2021 വരെയുള്ള കാലയളവിൾ കാര്യമായുള്ള മുന്നേറ്റം ഒന്നും ഉണ്ടായില്ല എങ്കിലും ആളുകൾ കൂടുതലായി വെറുതെ ഇരിക്കുന്ന സമയം ആയതിനാൽ ചക്കക്കൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വളരാൻ തുടങ്ങി. 2021 ഈ ഗ്രൂപ്പ് ചക്കക്കൂട്ടം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചു. ചക്കക്കൂട്ടം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലായിരുന്നു നിരവധി പ്രൊഡക്ടുകൾ മാർക്കറ്റിൽ ലഭ്യമാണ്. ചക്ക എന്ന മലയാളികളുടെ സ്വന്തം ഫലത്തെ കൃത്യമായ രീതിയിൽ ഉപയോഗിക്കണം എന്നതാണ് ചക്കക്കൂട്ടം ഉദ്ദേശിക്കുന്നത്.
ചക്ക പാഴായി പോകുന്നു എന്നുള്ള കാര്യം കൃത്യമായി മനസ്സിലാക്കി ചക്കയെ ജനങ്ങളിലേക്ക് പല രൂപത്തിൽ എത്തിക്കുക എന്നുള്ള ലക്ഷ്യം വിജയിക്കുന്നതിന്റെ ഉദാഹരണമാണ് ഇന്ന് ചക്കകൂട്ടം. ചക്കക്കൂട്ടം എന്ന പേര് കേൾക്കുമ്പോൾ തന്നെ കേരളത്തിന്റെ ബ്രാൻഡ് ആണ് എന്ന് എല്ലാവർക്കും മനസ്സിലാകും. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങി ആ ഗ്രൂപ്പിൽ തുടങ്ങിയ ചർച്ച ഒരു കമ്പനിയായി മാറി ആ കമ്പനി വിജയം കാണുന്നതിന്റെ പേരാണ് ഇന്ന് ചക്കക്കൂട്ടം. ജിയോ മാർട്ട് പോലുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പോലും ഇന്ന് ചക്കക്കൂട്ടം അവരുടെ പദാർത്ഥങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ പിന്തുണയിൽ പുതിയ വ്യവസായിക സാധ്യതകളിലേയ്ക്കാണ് ചക്കക്കൂട്ടം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് കമ്പനി സിഇഒ മനു ചന്ദ്രൻ തന്നെ പറയുന്നു. ചക്ക ഒരു സീസണൽ ഫ്രൂട്ട് ആയതിനാൽ തന്നെ ചക്ക ലഭ്യമാകുന്ന സമയം അത് വലിയ രീതിയിൽ കളക്ട് ചെയ്ത ശേഷമാണ് ചക്കക്കൂട്ടത്തിന്റെ പ്രോഡക്ടുകൾ നിർമ്മിക്കപ്പെടുന്നത്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാം തുടങ്ങിയതിനാൽ തന്നെ ചക്ക ശേഖരണവും പഞ്ചായത്തുകളിലെ കൂട്ടായ്മകൾ മുഖേനയാണ്. പത്തു കോളിനേറ്റർമാർ ഇവിടെ നിന്നും ചക്ക ശേഖരിക്കുന്നു. ഒരു ചക്കയും താഴെ വീണ് പാഴായി പോകരുത് എന്നതാണ് ലക്ഷ്യം.
മാത്രമല്ല ചക്കയ്ക്ക് ഇന്റർനാഷണൽ മാർക്കറ്റിൽ പൊന്നും വിലയാണ്. അത് കൃത്യമായ രീതിയിൽ ഉപയോഗിക്കാനും ചക്കക്കൂട്ടം ലക്ഷ്യമിടുന്നുണ്ട്. പഴുത്ത ചക്ക കൊണ്ടുണ്ടാക്കുന്ന ചിപ്സ്, പഴുത്ത വാഴക്കാ ചിപ്സ്, ചക്ക സ്ക്വാഷ്, പഴുത്ത ചക്ക കൊണ്ടുള്ള പാലട മിക്സ്, പാഷൻ ഫ്രൂട്ട് സ്ക്വാഷ്, തുടങ്ങി നിരവധി വിഭാഗങ്ങൾ ചക്കക്കൂട്ടം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്നു. ഒരു വിലയുമില്ലാതെ കേരളത്തിൽ നശിക്കുന്ന ഫലമായ ചക്ക ഇന്ന് അതിന്റെ നിലവാരത്തോടുകൂടി തന്നെ ആളുകൾ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ചക്കക്കൂട്ടം ഒരു കാരണമായി മാറുകയാണ്.