യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസിന്റെ എണ്ണത്തിലുംവർദ്ധനവ് വന്നതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പച്ചപിടിക്കാൻ തുടങ്ങി. 2018 -ൽ ആരംഭിച്ച വിമാനത്താവളം പ്രാരംഭഘട്ടത്തിൽ വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്.ഇതിനിടയിൽ കോവിഡ് വന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.ഇതിനിടയിൽ
കണ്ണൂർ വിമാനത്താവളത്തിൽ മേയ് മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം മേയ് മാസത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 36 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയത്.
1,47,928 യാത്രക്കാരും 1211 സർവീസുകളുമാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളത്തിലുണ്ടായത്. അന്താരാഷ്ട്ര സെക്ടറിൽ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായത്.23,587 യാത്രക്കാരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്.ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്.
ഫുജൈറയിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങിയതോടെ ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നീ അഞ്ച് യുഎഇ നഗരങ്ങളിലേക്കും സർവീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂർ മാറി. തുടക്കത്തിൽ തന്നെ ഓരോ സർവീസിലും 90 ശതമാനത്തിലധികം യാത്രക്കാർ ഫുജൈറ സെക്ടറിലുണ്ട്. ജൂൺ മധ്യത്തോടെ ദമാമിലേക്കും ഇൻഡിഗോ സർവീസുകൾ തുടങ്ങും.
13200 പേർ യാത്ര ചെയ്ത മുംബൈ സെക്ടറിലാണ് ആഭ്യന്തര തലത്തിൽ കഴിഞ്ഞ മാസം കൂടുതൽ യാത്രക്കാരുള്ളത്.ഇൻഡിഗോയോടൊപ്പം
ഏപ്രിൽ മുതൽ എയർഇന്ത്യ എക്സ്പ്രസ് കൂടി സർവീസ് തുടങ്ങിയതോടെയാണ് മുംബൈ സെക്ടറിൽ യാത്രക്കാർ വർധിച്ചത്.ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്കും എയർഇന്ത്യ എക്സ്പ്രസ് മേയ് മാസം മുതൽ സർവീസുകൾ ആരംഭിച്ചിരുന്നു.
മേയ് 11 മുതൽ 29 വരെ ഹജ്ജ് തീർഥാടനത്തിൻ്റെ ഭാഗമായി 4,756 തീർഥാടകർ കണ്ണൂരിൽ നിന്നും പുറപ്പെട്ടു.
ഇവരെ തിരികെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ട സർവീസുകൾ ജൂൺ 30 മുതൽ തുടങ്ങും. ഏറെ കാത്തിരിക്കുന്ന പോയിൻറ് ഓഫ് കോൾ പദവി കൂടി ലഭിച്ചാൽ വിദേശ വിമാന കമ്പനിയുടെ വിമാനങ്ങൾ ഇവിടെ നിന്ന് സർവീസ് ആരംഭിച്ചാൽ വിമാനത്താവളം ഏറെ മെച്ചപ്പെടും എന്നാണ് വിലയിരുത്തൽ.