മറ്റൊരു അദ്ധ്യാന വർഷം കൂടി ഇന്ന് ആരംഭിച്ചിരിക്കുകയാണ്. നിരവധി വിദ്യാർത്ഥികൾ ആണ് വീണ്ടും സ്കൂളുകളിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്നത്. മഴ പെയ്യുമ്പോൾ കുടചൂടി ആദ്യദിവസം സ്കൂളിൽ പോകുന്നത് പലയാളുകൾക്കും ഇന്ന് നൊസ്റ്റാൾജിയ ഉണർത്തുന്ന കാര്യമാണ്. ഇക്കുറി കാലവർഷം സാധാരണ എത്തുന്നതിനും 10 ദിവസം മുന്നേ എത്തിയിരുന്നു. എന്നാൽ എന്ത് മിക്ക സ്ഥലങ്ങളിലും കാര്യമായ മഴ രാവിലെ പെയ്തില്ല എന്നത് ആദ്യമായി സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമാണ്.
എന്നാൽ നമ്മൾ പലരും മറക്കുന്ന അല്ലെങ്കിൽ ചിന്തിക്കാത്ത ഒരു കാര്യമുണ്ട് കേരളത്തിൽ ഏറ്റവും വലിയ ബിസിനസുകളിൽ ഒന്നാണ് ഇന്ന് വിദ്യാഭ്യാസം എന്നത്. സ്കൂൾ എന്നത് കോടികൾ ഒഴുകുന്ന ബിസിനസ് ആയി മാറി. സർക്കാർ സ്കൂളുകൾക്ക് വലിയ രീതിയിലുള്ള പ്രാധാന്യം ലഭിക്കുന്ന ഈ സമയത്തും പ്രൈവറ്റ് സ്കൂളുകൾ കോടികളുടെ ലാഭമാണ് കൊയ്യുന്നത്. ഒരു പുതിയ വിദ്യാർത്ഥിയെ സ്കൂളിലേക്ക് ചേർക്കാനായി മിക്ക പ്രൈവറ്റ് സ്കൂളുകളും ലക്ഷങ്ങൾ ആണ് വാങ്ങുന്നത്. യഥാർത്ഥത്തിൽ സാൾട്ട് മാംഗോ ട്രീ എന്ന ബിജുമേനോൻ സിനിമയിലെ രംഗങ്ങൾ അൻവർത്തമാക്കുന്ന ബിസിനസ് ആണ് സ്കൂളുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
നമ്മളുടെ സർക്കാർ സ്കൂളുകൾ ഇന്ന് ലോകോത്തര നിലവാരത്തിലേക്ക് വളർന്നിരിക്കുന്ന സന്ദർഭമാണ് എങ്കിലും സ്റ്റാറ്റസ് പ്രമാണിച്ച് മിക്ക ആളുകളും കുട്ടികളെ പ്രൈവറ്റ് സ്കൂളുകളിൽ പഠിപ്പിക്കുന്നു. സ്കൂളിന്റെ പേര് പോലും ഇന്ന് ഒരു വ്യക്തിയുടെ സ്റ്റാറ്റസ് നിർണയിക്കുന്ന ഘടകമായി മാറുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രൈവറ്റ് സ്കൂളുകളിൽ ഒരു വിദ്യാർത്ഥിയെ ചേർക്കുമ്പോൾ വാങ്ങുന്ന ഡൊണേഷൻ പുറമേ സാധാരണഗതിയിൽ പല സമയങ്ങളിലും ഫീസ് ഈടാക്കുന്നു. പല മുകൾ ആയി തിരിച്ച് വിദ്യാർത്ഥികളിൽ നിന്നും പല സമയങ്ങളിലും ആയിരങ്ങളാണ് ഫീസായി പിടിക്കുന്നത്.
ഈ പല സമയങ്ങളിലായി വാങ്ങുന്ന ഫീസിനു പുറമേ യൂണിഫോമിനും പുസ്തകത്തിനും ഉൾപ്പെടെ അധ്യയന വർഷം തുടങ്ങുമ്പോൾ പ്രൈവറ്റ് സ്കൂൾ അധികൃതർ ഫീസ് ഈടാക്കുന്നുണ്ട്. ഇതിനുപുറമെ സ്കൂളിൽ തന്നെ സ്റ്റോർ ഉണ്ടാക്കി അവശ്യസാധനങ്ങൾ സാധാരണ കാണുന്ന അതേ വിലക്കും ചില സ്കൂളുകളിൽ ഒന്നോ രണ്ടോ രൂപ കൂട്ടിയിട്ടും വിൽക്കുന്ന പതിവും ഇന്ന് കേരളത്തിൽ ഉണ്ട്. ബസ് ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്നും ബസ് ഫീസ് എന്ന രൂപത്തിലും വലിയ തുക സ്കൂൾ അധികൃതർ പിരിക്കുന്നു. ഈ പിരിവിന് പുറമേ പ്രധാന ദിവസങ്ങൾ കാണിച്ച് ആഘോഷങ്ങൾക്കായി കുട്ടികളിൽ നിന്നും ഒരു തുക ഈടാക്കുന്ന പതിവുമുണ്ട്.
നിയമപരമായി പ്രധാന ദിവസങ്ങളുടെ ഫീസ് എന്നുപറഞ്ഞ് ഈടാക്കുന്നത് തെറ്റാണ് എങ്കിലും മിക്ക വിദ്യാർത്ഥികളുടെ മാതാപിതാക്കളും ഇത് കാര്യമാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്മാർട്ട് ക്ലാസ് റൂം ഇന്ന് മിക്ക പ്രൈവറ്റ് സ്കൂളുകളിലും ഉണ്ട്. സ്മാർട്ട് ക്ലാസ്സ് റൂം ഫീസ് എന്നുപോലും പറഞ്ഞ് ഇന്ന് വലിയ തുകയാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത്. സർക്കാർ സ്കൂളുകളിൽ ഇതേ സൗകര്യങ്ങൾ ഉണ്ട് എങ്കിലും പല ആളുകളും സർക്കാർ സ്കൂളിന് പകരം ഇന്ന് പ്രൈവറ്റ് സ്കൂളുകൾ തിരഞ്ഞെടുക്കുന്നു.
വലിയ വലിയ പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കുക എന്നത് പോലും ഭാഗ്യമായി കരുതുന്ന ആളുകളും ഇന്ന് നിലവിലുണ്ട്. ഇവർ സ്റ്റാറ്റസ് സംരക്ഷിക്കാനായി ലക്ഷങ്ങൾ ചെലവാക്കി തങ്ങളുടെ മക്കളെ ഇവിടെ പഠിപ്പിക്കുന്നു. ഇനി ദാരിദ്ര്യത്തിലുള്ള പ്രൈവറ്റ് സ്കൂളുകൾ ആണെങ്കിൽ വിദ്യാർത്ഥികൾ എവിടെയാണുള്ളത് എന്ന് കണ്ടെത്തി അവരെ ക്യാൻവാസ് ചെയ്യാനും ഇറങ്ങുന്നു. അധ്യാപകർക്ക് കൊടുക്കേണ്ട സാലറി ഉൾപ്പെടെ ഇത്തരത്തിൽ അധിക ഫീസ് ഈടാക്കിയാണ് മിക്ക പ്രൈവറ്റ് സ്കൂളുകളും കണ്ടെത്തുന്നത്. നിരവധി വിദ്യാർത്ഥികൾ പുതിയ അക്ഷരപാടം പഠിക്കാനായി ഇന്ന് വിദ്യാലയങ്ങളിലേക്ക് എത്തി. ഇവർക്ക് മികച്ച ഭാവി നേരുന്നു!