ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോൺ കയറ്റുമതി 76 ശതമാനം വര്‍ധിച്ച് 30 ലക്ഷത്തോളം യൂണിറ്റുകളായി. അതേസമയം, ചൈനയില്‍ നിന്നുള്ള കയറ്റുമതി 76 ശതമാനം കുറഞ്ഞ് 9 ലക്ഷം യൂണിറ്റുകളായി. ഇത് ആദ്യമായാണ് അമേരിക്കന്‍ വിപണിയിലേക്ക് ഐഫോണുകള്‍ വിതരണം ചെയ്യുന്നതില്‍ ഇന്ത്യ ചൈനയെ മറികടക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചതാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്.
ആപ്പിള്‍ കമ്പനി ഉല്‍പ്പാദന അടിത്തറ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റാ എലക്ട്രോണിക്‌സ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയിലെ ഫാക്ടറികളില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യയിലെ ഉല്‍പ്പാദന ശേഷി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ പരിമിതമായാണ്. എങ്കിലും, ചൈനയെ ഒഴിവാക്കി താരിഫ് ഇളവുകള്‍ നേടാനുളള ആപ്പിളിന്റെ തന്ത്രം ഫലം കണ്ടുതുടങ്ങിയതായി ഏപ്രില്‍ മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ ഉല്‍പ്പാദന വര്‍ധന രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്കും തൊഴില്‍ സൃഷ്ടിക്കും സഹായകരമാണ്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് വലിയ പിന്തുണയാണ്. ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ വര്‍ധിച്ചതോടെ രാജ്യത്തിന്റെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2 ലക്ഷം കോടി രൂപ കടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പല ആഭ്യന്തര മാധ്യമങ്ങളുടെയും റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സാധനങ്ങൾക്ക് അമേരിക്കയിൽ വിപണി മൂല്യം കൂടാൻ പോകുന്നു എന്നുള്ള സൂചനയാണ് ലഭിക്കുന്നത്.
ഡൊണാൾഡ് ട്രംപ് അധിക ചുങ്കം ചുമത്തിയത് ചൈനീസ് പ്രോഡക്ടുകൾക്ക് വലിയ തിരിച്ചടി യുഎസ് മാർക്കറ്റിൽ സമ്മാനിക്കുന്നുണ്ട്. വിദ്യാർത്ഥി നയത്തിൽ ഉൾപ്പെടെ വലിയ മാറ്റത്തിലൂടെ ഇന്ത്യക്കു ഉൾപ്പെടെ തിരിച്ചടി തന്ന ഡൊണാൾ ട്രംപിന്റെ ചുങ്കം പിരിവ് നയം പക്ഷേ ഇന്ത്യക്ക് അനുകൂലമായി ഭവിക്കുകയാണ്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് യുഎസിൽ വിറ്റഴിക്കപ്പെടുന്ന സാധനസാമഗ്രികളുടെ കണക്കിൽ വലിയ വർധനം ഉണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ട്രമ്പും മോദിയും തമ്മിലുള്ള സുഹൃത്ത് ബന്ധവും ഇതിന് ഒരു സൂചനയായി വിദഗ്ധർ പറയുന്നുണ്ട്.