മറ്റൊരു ഉത്സവ കാലം കൂടി കേരളത്തിൽ വന്നെത്തുകയാണ്. പക്ഷേ ഈ ഉത്സവ കാലം സാധാരണക്കാരായ ജനങ്ങൾക്ക് കുറച്ച് കഷ്ടമായിരിക്കും എന്നാണ് വിപണിയിലെ വില വർദ്ധനവ് സൂചിപ്പിക്കുന്നത്. ഇപ്പോഴുള്ള കണക്ക് പ്രകാരം 31 ആയിരിക്കും ഈദുൽ ഫിത്തർ എന്നാണ് പറയപ്പെടുന്നത്. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടേക്കോ ഇങ്ങോട്ടേക്ക് മാറിയേക്കാം. ഇതോടൊപ്പം തന്നെ ഏപ്രിൽ 14ന് വിഷുവും 20ന് ഈസ്റ്ററും അതാത് മതവിശ്വാസികൾ കൊണ്ടാടാൻ ഇരിക്കെ സാധനങ്ങൾക്ക് മാർക്കറ്റിൽ പൊന്നും വിലയാണ്.
ഇപ്പോൾ മത്സ്യം ലഭിക്കാൻ ഇല്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വേനലിന്റെ ചൂട് കാരണം കടൽ മത്സ്യങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. മത്സ്യത്തൊഴിലാളികൾ വലിയ ബുദ്ധിമുട്ടാണ് മത്സ്യലഭ്യതിയിലുള്ള കുറവുമൂലം അനുഭവിക്കുന്നത് എങ്കിലും മത്സ്യം സ്ഥിരമായി ഉപയോഗിക്കുന്ന ആളുകൾക്കും മത്സ്യത്തിലെ ലഭ്യത കുറവ് വലിയ വെല്ലുവിളിയാണ്, പ്രത്യേകിച്ച് ഉത്സവ സീസൺ അടുക്കാനിരിക്കെ. കടയിൽ പോകുന്ന മത്സ്യ തൊഴിലാളികൾക്ക് അധികമായി ലഭിക്കുന്നത് കുഞ്ഞു മത്തിയാണ് എങ്കിലും മത്തിയെ പിടിക്കുന്നതിന് നിയമത്തിൽ കർശന നിബന്ധനകൾ ഉണ്ട്. അതിനാൽ മത്തിക്കുഞ്ഞുങ്ങളെ ഒരു അളവിന് അപ്പുറം പിടിക്കുക എന്നതും ഇവർക്ക് സാധ്യമുള്ള കാര്യമല്ല.
സാധാരണ ഈ സമയങ്ങളിൽ നീയുള്ള വലിയ മത്തി ലഭിക്കുമായിരുന്നു എങ്കിൽ ഇത്തവണ നെയ് മത്തി ലഭിക്കാനേയില്ല. ഫെബ്രുവരി മാസം മുതൽ വലിയ നെയ്യുള്ള മത്തി കഴിഞ്ഞവർഷം വരെ ലഭിച്ചിരുന്നു എങ്കിൽ ഇത്തവണ ചെറിയ മത്തിക്കപ്പുറം വലിയ മത്തികൾ മാർക്കറ്റിൽ പോലുമില്ല. ഒമാൻ മത്തി ചെറിയതോതിൽ കേരളത്തിലേക്ക് എത്തുന്നുണ്ട് എങ്കിലും സാധാരണ മത്തിയുടെ രുചി ഒമാൻ മത്തിക്കില്ല എന്നതാണ് യാഥാർത്ഥ്യം. സാധാരണക്കാരുടെ പ്രിയ മത്സ്യമായ നത്തോലിക്കും, മുള്ളനും, മാന്തളിലും മാർക്കറ്റിൽ 200ന് മുകളിലാണ് വില. ഓല മീനിനും, തിരണ്ടിക്കും, ചൂരക്കും ഒക്കെ പൊന്നും വില തന്നെയാണ്.
സാധാരണയുള്ള മത്സ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ മത്തിക്ക് തന്നെയാണ് മാർക്കറ്റിൽ ഇപ്പോൾ വിലക്കുറവ്. ചെറിയ മത്തിക്ക് 60 മുതൽ 140 രൂപ വരെയാണ് കേരളത്തിലെ പല സ്ഥലങ്ങളിലും വാങ്ങുന്നത്. എന്നാൽ അയല പണ്ടുള്ളതിനെ അപേക്ഷിച്ച് പകുതി രുചി പോലും ഇപ്പോൾ ഇല്ല. രുചിയില്ലെങ്കിലും മീനിന് 100 രൂപ മുതൽ 300 രൂപ വരെയാണ് വലുപ്പത്തിനും സ്ഥലങ്ങൾക്കും അനുസരിച്ച് കേരളത്തിൽ വാങ്ങുന്നത്. കടൽ ചെമ്മീൻ ഇപ്പോൾ വളരെ കുറവാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. വളർത്തു ചെമ്മീനിന് 200 മുതൽ 400 രൂപ വരെ സാധാരണഗതിയിൽ നൽകണമെങ്കിൽ കടൽ ചെമ്മീന് 500 മുതൽ 1500 രൂപ വരെയാണ് പല സ്ഥലങ്ങളിലും നൽകേണ്ടി വരുന്നത്.
ആവോലിക്ക് വലിപ്പത്തിനനുസരിച്ച് 400 മുതൽ 1000 രൂപ വരെ നൽകണമെങ്കിൽ അയക്കൂറയ്ക്ക് 900ത്തിനു മുകളിലാണ് വില. വളർത്തു മത്സ്യങ്ങൾക്ക് താരതമ്യേന വില കുറവാണ്. കൂന്തലിന് കിലോയ്ക്ക് 300 നു മുകളിൽ. പച്ചക്കറിക്കും പൊന്നും വിലയാണ്. ഇന്നത്തെ വില പ്രകാരം വലിയ ഉള്ളിക്ക് ഹോൾസെയിൽ വില 38 രൂപയും റീറ്റെയിൽ വില 44 മുതൽ 48 രൂപയുമാണ്. ചെറിയുള്ളിക്ക് ഹോൾസെയിൽ വില തന്നെ 47 റീറ്റെയിൽ വില 60 രൂപയുമാണ്. ഉരുളക്കിഴങ്ങിനെ 35 മുതൽ 37 രൂപയാണ് പല സ്ഥലങ്ങളിലും കിലോയ്ക്ക് വാങ്ങുന്നത്. പച്ചമുളക് 60 രൂപവരെ കിലോയ്ക്ക് പല സ്ഥലങ്ങളിലും ഈടാക്കുന്നുണ്ട്.
ബീട്രൂട്ടിന് 45 മുതൽ 50 രൂപ നൽകേണ്ടപ്പോൾ കയ്പയ്ക്കും ഇതേ വിലയാണ്. ക്യാരറ്റിന് 50 മുതൽ 60 രൂപ വരെയാണ് പലസ്ഥലങ്ങളിലും വാങ്ങുന്നത് എങ്കിൽ തേങ്ങയ്ക്ക് അക്ഷരാർത്ഥത്തിൽ പൊന്നും വിലയാണ്. ഒരു കിലോ തേങ്ങക്ക് 60 മുതൽ 85 രൂപ വരെ പല സ്ഥലങ്ങളിലും ലഭ്യത അനുസരിച്ച് വാങ്ങുന്നു. തേങ്ങയുടെ വില ഉയർന്നു തന്നെ നിൽക്കുന്നതിനാൽ വെളിച്ചെണ്ണയും കൈ പൊള്ളുന്ന അവസ്ഥയാണ്. 210 മുതൽ മുകളിലോട്ടാണ് പലസ്ഥലങ്ങളിലും വെളിച്ചെണ്ണയുടെ ഒരു ലിറ്റർ വില. വഴുതനങ്ങയും ചേനയും വെളുത്തുള്ളിയും ഇഞ്ചിയും ഒക്കെ ഉയർന്ന വിലയ്ക്കാണ് മാർക്കറ്റിൽ ഇപ്പോൾ വിൽക്കുന്നത്. ആകെ വിലക്കുറവുണ്ട് എന്ന് പറയാൻ പറ്റുന്ന പച്ചക്കറി ഒരു സമയത്ത് പൊന്നും വിലയായിരുന്നു തക്കാളി ആണ്. തക്കാളിക്ക് സൂപ്പർമാർക്കറ്റുകളിൽ അഞ്ചു രൂപ മുതൽ ലഭിക്കുന്നുണ്ട് എങ്കിലും സാധാരണ കടകളിൽ 23 രൂപയ്ക്കുള്ളിൽ ലഭിക്കും.
എന്നാൽ കഴിഞ്ഞ ഫെസ്റ്റിവൽ സീസണുകളെ അപേക്ഷിച്ച് ഇത്തവണ കോഴിക്ക് വലിയ വിലക്കുറയറ്റം ഇതുവരെ ഇല്ല. അമിത ചൂടായതിനാൽ തന്നെ കോഴിക്ക് പലസ്ഥലങ്ങളിലും പല വിലയാണ് എങ്കിലും 110 മുതൽ 130 രൂപയ്ക്കുള്ളിൽ മിക്ക സ്ഥലങ്ങളിലും ഒരു കിലോ കോഴി വാങ്ങാൻ കഴിയും. ഇനി അല്ല ഇറച്ചി മാത്രം ആണെങ്കിൽ 200 രൂപ മുതൽ ലഭിക്കും. സ്കിൻ ഓടു കൂടിയുള്ള ചിക്കൻ ആണെങ്കിൽ വില ഇരുപതോ 30 അധികം നൽകേണ്ടിവരും. സൂപ്പർ മാർക്കറ്റുകളിൽ ചിക്കന്റെ കരൾ അല്ലെങ്കിൽ ചിക്കൻ പാർട്സ് എന്നുപറഞ്ഞ് വിൽക്കുന്ന സാധനം ലഭിക്കും. അതിന് 60 രൂപ മുതൽ 120 രൂപ വരെയാണ് പല സ്ഥലങ്ങളിലും. ഇതിനൊപ്പം ബീഫിനും പല സ്ഥലങ്ങളിലും പല വിലയാണ് എങ്കിലും മലപ്പുറം ഭാഗത്ത് 250 രൂപക്ക് ഒക്കെ ബീഫ് ലഭിക്കുന്നുണ്ട്.
എന്നാൽ സാധാരണഗതിയിൽ എല്ലില്ലാത്ത ബീഫിന് 290 മുതൽ 450 വരെ പല സ്ഥലങ്ങളിലും വാങ്ങുന്നുണ്ട്. വലിയ മാളുകളിൽ മട്ടന് 680 രൂപ മുതൽ വാങ്ങുന്നുണ്ട് എങ്കിലും സാധാരണ കടകളിൽ 750 മുതൽ 1000 രൂപ വരെ ക്വാളിറ്റി അനുസരിച്ച് മട്ടന് നൽകണം. മട്ടന്റെ ലിവറിനും എല്ലിനും 400 രൂപ മുതലാണ് പല സ്ഥലങ്ങളിലും വില. കാടയിറച്ചിക്ക് 40 മുതൽ 70 രൂപ വരെയാണ് വില. താറാവിന് ആകട്ടെ 400 മുതൽ 600 രൂപ വരെ പല സ്ഥലങ്ങളിലും പല റേറ്റ് ആണ്. ചുരുക്കിപ്പറഞ്ഞാൽ ചിക്കൻ ഒഴിച്ച് മറ്റൊന്നും അത്ര എളുപ്പത്തിൽ സാധാരണക്കാരന് വാങ്ങാൻ പറ്റില്ല എന്നർത്ഥം. തേങ്ങ അരച്ചുള്ള ചിക്കൻ കറി സാധാരണക്കാരന് വളരെ പ്രിയമാണ് എങ്കിലും തേങ്ങക്ക് പൊന്നും വിലയാണ്.
ഭക്ഷണസാധനങ്ങൾ മാറി തുണിത്തരങ്ങളിലേക്ക് ചെന്നാൽ കടകളിൽ തുണിത്തരങ്ങൾക്ക് താരതമ്യേന പണം കൂടുതലാണ്. എന്നാൽ ഓൺലൈനിലെ പല സൈറ്റുകളിലും ചുരുങ്ങിയ തുകയ്ക്ക് തുണിത്തരങ്ങൾ വാങ്ങാൻ കഴിയുമെങ്കിലും ക്വാളിറ്റി ഒരു പ്രശ്നമാണ്. കാലങ്ങളായി കടകളിൽ പോയി ശീലിച്ചിട്ടുള്ള മലയാളികൾക്ക് തുണിത്തരങ്ങൾ കടയിൽ നിന്ന് വാങ്ങുന്നത് തന്നെയാണ് ഇപ്പോഴും പ്രിയം. അത് തെളിയിക്കുന്നത് ആണ് വൈകുന്നേരം പലസ്ഥലങ്ങളിലും ഉള്ള തുണി കടകളിലെ തിരക്ക്. തുണിത്തരങ്ങൾ വാങ്ങാതെ ആഘോഷകാലം ഒഴിവാക്കാൻ പറ്റാത്ത മലയാളികൾക്ക് അത്യാവശ്യ തുണിത്തരങ്ങൾ വാങ്ങുമ്പോൾ തന്നെ കൈ പൊള്ളും എങ്കിലും അത് ഒഴിവാക്കിയ ഒരു ആഘോഷം മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ല.
മലബാർ ഭാഗങ്ങളിൽ വിഷു സമയങ്ങളിൽ മത്സ്യമാംസാദികൾ പതിവാണ്. പ്രത്യേകിച്ച് കണ്ണൂർ ഭാഗങ്ങളിൽ വിഷുവിന് സദ്യക്കൊപ്പം ഒരു മീൻ വറുത്തതോ ചിക്കനോ അല്ലെങ്കിൽ സദ്യയില്ലാതെ ബിരിയാണിയോ വെക്കുന്നതാണ് മിക്ക വീടുകളിലെയും ശീലം. ഇനി അല്ല നെയ്ച്ചോറും ഇറച്ചിക്കറിയും വെക്കുന്ന വീടുകളും ഉണ്ട്. പക്ഷേ കേരളത്തിൽ എമ്പാടും വിഷുവിന് സദ്യ തന്നെയാണ് പ്രിയം. ഈദുൽഫിത്തറോട് കൂടി ചിക്കനും വില കൂടും എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ മാസം 26ന് ശേഷം ചിക്കനും അത്യാവശ്യം വില കൂടാൻ തുടങ്ങും എന്ന് വിലയിരുത്തൽ വിദഗ്ധരുടെ ഭാഗത്തുനിന്നും പുറത്തേക്കു വരുമ്പോൾ ചിക്കനും കൈ പൊള്ളും എന്നർത്ഥം.
അതായത് മൂന്ന് മതങ്ങളിലുള്ള ആളുകളും ഒരേപോലെ ആഘോഷിക്കുന്ന അവരുടേതായ വലിയ ആഘോഷങ്ങൾ 30 ദിവസത്തിനുള്ളിൽ നടക്കുന്നു എന്നത് തന്നെ വലിയ പ്രത്യേകതയാണ്. പക്ഷേ ആ ആഘോഷങ്ങൾക്ക് മാർക്കറ്റ് എത്രത്തോളം സഹായിക്കും എന്നത് കണ്ടു തന്നെ അറിയണം. കടുത്ത വേനലാണ് എന്നതിനാൽ മിക്ക സ്ഥലങ്ങളിലും കൃഷി ഇപ്പോൾ അനിശ്ചിതത്വം നേരിടുകയാണ്. ഈസ്റ്ററിനും മത്സ്യമാംസാദികൾ ഒഴിവാക്കാൻ പറ്റില്ല എന്നതിനാൽ മത്സ്യത്തിനും മാംസത്തിനും ഇനിയും വില കൂടും. ചുരുക്കിപ്പറഞ്ഞാൽ ഈ മാസം ഈദുൽ ഫിത്തർ നോട് അനുബന്ധിച്ചു കൂടാൻ സാധ്യതയുള്ള മാർക്കറ്റിലെ സാധനങ്ങളുടെ വില അടുത്തമാസം നടക്കുന്ന ഈസ്റ്റർ കഴിഞ്ഞാൽ മാത്രമേ താഴാൻ സാധ്യതയുള്ളൂ എന്നർത്ഥം. ഇത് സാധാരണക്കാരായ ജനങ്ങൾക്കാണ് തിരിച്ചടി നൽകുക.
വിഷുവിന് കണി ഒരുക്കുന്നതിനും ഉച്ചയ്ക്ക് ആഡംബരമായ സദ്യ ഒരുക്കുന്നതിലും ഒക്കെ പച്ചക്കറി ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമാണ്. ഈദുൽഫിനോട് അനുബന്ധിച്ചും വലിയ രീതിയിലുള്ള പാചകം മിക്ക വീടുകളിലും നടക്കും. പ്രത്യേകിച്ച് മലബാർകാർ വലിയ രീതിയിൽ കൊണ്ടാടും. അതിഥികളെ സൽക്കരിക്കുക എന്നതാണ് ഈദുൽ ഫിത്തറിന്റെ പ്രഥമലക്ഷ്യം എന്നതിനാൽ വലിയ രീതിയിൽ ഉള്ള മാർക്കറ്റിലെ വിലക്കയറ്റം സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കും. ഇതുതന്നെയാണ് ഈസ്റ്ററിലും നടക്കുക.
ഈദുൽ ഫിത്തർ പോലെ തന്നെ ക്രിസ്ത്യൻ വിഭാഗത്തിലുള്ള ആളുകളും വ്രതശുദ്ധിയോടു കൂടിയാണ് ഈസ്റ്ററിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഈസ്റ്റർ ദിനത്തിൽ അവർ നോയമ്പ് മുറിക്കുന്നതോടുകൂടിയാണ് ആഘോഷം അവസാനിക്കുന്നത്. അതിനാൽ തന്നെ ഭക്ഷണം പ്രധാനപ്പെട്ട കാര്യമാണ്. പച്ചക്കറിയുടെയും മത്സ്യമാംസാദികളുടെയും മറ്റ് സാധനങ്ങളുടെയും വിലക്കയറ്റം ഈസ്റ്റർ ആഘോഷിക്കാൻ നിൽക്കുന്ന ആളുകളെയും ഈദ് ഫിത്തർ ആഘോഷിക്കാൻ നിൽക്കുന്ന ആളുകളെയും വിഷു ആഘോഷിക്കാൻ നിൽക്കുന്ന ആളുകളെയും ഒരേപോലെ ബാധിക്കുമെന്ന് അർത്ഥം.