കണ്ണൂർ സെൻട്രൽ ജയിലിന്റെ കളർ മാറുകയാണ്. ഇനി നാവിൽ കൊതിയൂറുന്ന ഭക്ഷ്യവിഭവങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തേക്ക് എത്തും. കഴിഞ്ഞ 10 വർഷമായി നമ്മുടെ ഭക്ഷ്യ സംസ്കാരത്തിൽ വലിയ മാറ്റം ഉണ്ടായിരിക്കുന്നു. ഇതിന്റെ ഭാഗമായി ആയിരുന്നു കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ബിരിയാണിയും ചപ്പാത്തിയും ചില്ലി ചിക്കനും ലഡുവും ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ മാർക്കറ്റിൽ എത്തിയത്. ഈ പദ്ധതിക്ക് വലിയ രീതിയിലുള്ള ജന പിന്തുണ ലഭിച്ചു. ഇതിനെ പിന്തുണർന്നുകൊണ്ട് മറ്റ് പല ജില്ലയിലെ ജയിലുകളിൽ നിന്നും ഭക്ഷണപദാർത്ഥങ്ങൾ മാർക്കറ്റിലേക്ക് എത്തിത്തുടങ്ങി.
ഇപ്പോൾ ഇതിൽ നിന്നും മാറി കുറച്ചുകൂടി വിപുലമായി കണ്ണൂർ സെൻട്രൽ ജയിലിലെ ഭക്ഷ്യ പദ്ധതി മാറുകയാണ്. ചിക്കൻ ഷവായ്, ചിക്കൻ കബാബ്, അൽഫാം, ഷവർമ തുടങ്ങിയ അറേബ്യൻ വിഭവങ്ങളും ഇന്ത്യൻ വിഭവങ്ങളും കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടാക്കും. സെൻട്രൽ ജയിലിലെ അന്തേവാസികൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ യാത്രക്കാർക്കു നൽകാനുള്ള കഫെറ്റീരിയ ഉദ്ഘാടനത്തിനൊരുങ്ങുന്നു. താഴെ നിലയിൽ 50 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാം. മുകളിൽ 100 പേർക്കിരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയം. കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം, ജലധാര എന്നിവയുമുണ്ട്. ഏപ്രിൽ 20നു ശേഷം ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് ജയിൽ അധികൃതർ.
അഞ്ചു കൊല്ലം മുൻപ് നിർമാണം ആരംഭിച്ച കഫെറ്റീരിയയ്ക്ക് ഒടുവിൽ ശാപമോക്ഷം എന്നുതന്നെ പറയാം. സംസ്ഥാന സർക്കാരിനു കീഴിലുള്ള നിർമിതിക്കായിരുന്നു നിർമാണക്കരാർ ലഭിച്ചത്. ആദ്യഘട്ടത്തിൽ 89 ലക്ഷവും പിന്നീട് 47 ലക്ഷവും അനുവദിച്ചു. അവസാനഘട്ട നിർമാണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.മലബാറിന്റെ രുചിവൈവിധ്യങ്ങളായിരിക്കും കഫെറ്റീയയിൽ ലഭിക്കുക. ഇപ്പോൾ ജയിലിലെ ഫുഡ് കൗണ്ടറിൽ ലഭിക്കുന്ന ചപ്പാത്തി (3 രൂപ), ബിരിയാണി (70), ചില്ലി ചിക്കൻ (65) എന്നിവയ്ക്കു പുറമേ ചിക്കൻ ഷവായ, ചിക്കൻ കബാബ്, അൽഫാം, ഷവർമ എന്നിവയൊക്കെയുണ്ടാകും.