ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള ട്രോളിംഗ് നിരോധന കാലയളവിൽ കേരള തീരത്ത് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. വലിയ രീതിയിലുള്ള തിരുസടി ആയിരിക്കും ട്രോളിംഗ് നിരോധനം സാധാരണ മത്സ്യബന്ധനത്തിന് പോകുന്ന ആളുകൾക്ക് സമ്മാനിക്കുക. ഇക്കുറി മത്സ്യം വളരെ കുറവായിരുന്നു. വീണ്ടും ജീവിതം മത്സ്യം ലഭിച്ച പച്ചപിടിച്ചു വരുന്ന സമയത്തായിരുന്നു മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി എന്നപോലെ കടലിൽ ബോട്ട് മുങ്ങി കണ്ടൈനർ വെള്ളത്തിൽ പോയത്. ഈ സംഭവം മൂലം നിരവധി ആളുകൾ മീൻ വാങ്ങാതെയായി.
കണ്ടെയ്നർ വെള്ളത്തിൽ പോയ കാര്യം മറന്നു മലയാളികൾ വീണ്ടും മത്സ്യം വാങ്ങാനായി ഒരുങ്ങുന്ന സമയത്താണ് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി പോലെ ട്രോളിംഗ് നിരോധനം എത്തുന്നത്. ട്രോളിംഗ് നിരോധന കാലയളവിൽ കടലോരമേഖലകളിൽ പോലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തമാക്കുന്നതിന് എഡിഎം ഇൻ ചാർജ് കെ. വി. ശ്രുതിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രോളിംഗ് നിരോധന മുന്നൊരുക്ക യോഗം തീരുമാനിച്ചു. സുരക്ഷമാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ പരമ്പരാഗത യാനങ്ങളിൽ ആധാർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവഉള്ള തൊഴിലാളികളെ മാത്രം മത്സ്യബന്ധനത്തിന് ഉപയോഗിക്കാവൂ എന്ന് ഉടമകൾക്ക് നിർദേശം നൽകി.
കേരളത്തിലെ പ്രധാന കടപ്പുറങ്ങളിൽ മത്സ്യബന്ധന തുറമുഖത്ത് രാത്രി എട്ട് മണിക്ക് ശേഷം മത്സ്യത്തൊഴിലാളികളുടേതല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് നിരോധിക്കാനും പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങാനും തീരുമാനമായി.
ട്രോളിംഗ് നിരോധന കാലയളവിൽ രക്ഷപ്രവർത്തനത്തിനും കടൽ പെട്രോളിംഗിനും രണ്ട് ട്രോൾ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി മറൈൻ എൻഫോഴ്‌സ്മെന്റ്, പോലീസ്, സീ റെസ്‌ക്യൂ ഗാർഡുകൾ എന്നിവരുടെ സേവനം ലഭിക്കും. കൂടാതെ കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ സഹായവും രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തും.
നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ 1980 ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നിയമ നടപടികൾ സ്വീകരിക്കും. ട്രോളിംഗ് നിരോധനം തുടങ്ങുന്ന ജൂൺ ഒമ്പതിന് അർധരാത്രി 12 മണിക്ക് മുമ്പായി എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനംഅവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12 മണിക്ക് ശേഷം മാത്രമേ മത്സ്യ ബന്ധനത്തിന് പുറപ്പെടുവാൻ പാടുള്ളൂ.
കേരള തീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പായി തീരം വിട്ട് പോകേണ്ടതാണ്.ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് വള്ളങ്ങൾ (താങ്ങുവള്ളം) ഒരു കാരിയർ വള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായും.നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്.വളർച്ച എത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി നിരോധിച്ചതും ശിക്ഷാർഹവുമാണ്.
മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന എല്ലാ യാനങ്ങളും മതിയായ സുരക്ഷാ ഉപകരണങ്ങളും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ്, ആധാർ കാർഡ് എന്നിവ കരുതേണ്ടതാണ്.സർക്കാറിൽ നിന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രം മത്സ്യബന്ധനത്തിന് പുറപ്പെടുക.നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധന സാമഗ്രികൾ ഒഴിച്ചുള്ള യാതൊന്നു-യാനങ്ങളിൽ സൂക്ഷിക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.വാർത്താ വിനിമയ നാവിഗേഷൻ ഉപകരണങ്ങൾ (ജി.പി.എസ്, വയർലെസ്) എന്നിവ യാനത്തിൽകരുതേണ്ടതാണ്.
അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ആധാർ എന്നിവ കൈയ്യിൽ കരുതേണ്ടതാണ്.കടലിൽ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം ഫിഷറീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കണം.യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗ്‌നു ട്രോളിംഗ് നിരോധനത്തിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിച്ചു. ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.