മുഴപ്പിലങ്ങാട് ഇനി വേറെ ലെവൽ
സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പദ്ധതിയായ മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്നലെ രാവിലെ 10ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചപ്പോൾ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജനപ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വൈകുന്നേരം മുഴപ്പിലങ്ങാട് ബീച്ചിൽ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തു.
കേരളത്തിന്‍റെ ബീച്ച് ടൂറിസം വികസന പദ്ധതികളില്‍ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മുഴപ്പിലങ്ങാട്, ധര്‍മ്മടം ബീച്ച് സമഗ്ര വികസന പദ്ധതി. ബീച്ച് ടൂറിസത്തില്‍ കേരളത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് മുഴപ്പിലങ്ങാട്, ധര്‍മ്മടം ബീച്ചുകളുടെ വികസനം സാധ്യമാക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടിന്‍റെ വികസനത്തിലൂടെ കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലെയും ബീച്ച് ടൂറിസം വികസനത്തിന് ഉണര്‍വേകും. ഈ പ്രദേശത്തേക്ക് ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശികമായ ടൂറിസം വികസനത്തിന് ഇത് നിര്‍ണായകമാകുമെന്നാണ് ടൂറിസം വകുപ്പിന്‍റെ കണക്കുകൂട്ടൽ.
2019 ലാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘മുഴപ്പിലങ്ങാട്-ധര്‍മ്മടം ബീച്ചിന്‍റെ സമഗ്ര വികസനം’ പദ്ധതിക്ക് തത്വത്തില്‍ 233.71 കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്. സ്വാഭാവിക ഭംഗിയുള്ള ബീച്ചിലെ പുല്‍മേടുകള്‍, മരങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവ ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളവയാണ്. വിശാലമായ നടപ്പാത, ആകര്‍ഷണീയമായ ബീച്ച് ഫ്രണ്ട് പരിസരം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ടോയ് ലറ്റുകള്‍, കിയോസ്കുകള്‍, അലങ്കാരലൈറ്റുകള്‍, ഷെയ്ഡ് സ്ട്രക്ചര്‍, ശില്‍പങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.
മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം ദ്വീപ് എന്നിങ്ങനെ മൂന്ന് ഭാഗമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓര്‍ഗനൈസ്ഡ് ഡ്രൈവ് ഇന്‍ ആക്ടിവിറ്റികള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ നല്‍കുന്നതാണ് മുഴപ്പിലങ്ങാട് ബീച്ചിന്‍റെ വടക്ക് ഭാഗത്തെ 1.2 കിലോമീറ്റര്‍ നീളത്തിലുള്ള നടപ്പാത. കടല്‍തീരത്ത് നിന്നും ഉയരത്തിലായി പൈലുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് വാര്‍ത്ത് അതിനു മുകളിലാണ് ഉല്ലാസ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. അത്യാവശ്യം കാഴ്ചക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞ സ്ഥലത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. സായാഹ്നങ്ങളിൽ പൊതുവേ മുഴപ്പിലങ്ങാട് ബീച്ചിൽ വലിയ തിരക്കാണ് അനുഭവപ്പെടാറ്. പുതിയ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കൂടി കഴിഞ്ഞതിനാൽ കൂടുതൽ ടൂറിസ്റ്റുകൾ ബീച്ചിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്രതീക്ഷിതമായി വലിയ ആളുകൾ ഇന്നലെ വൈകുന്നേരത്തോടുകൂടി ഉദ്ഘാടനശേഷം വാക്ക് വെ കാണാനായി എത്തിയതിനെ തുടർന്ന് മുഴപ്പിലങ്ങാട് പ്രദേശത്ത് വലിയ രീതിയിലുള്ള ഗതാഗതകുരുക്കും അനുഭവപ്പെട്ടു. കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം മുന്നേറ്റങ്ങൾക്ക് മുഴപ്പിലങ്ങാട് ബീച്ചിൽ ഉണ്ടാക്കിയ ഈ പുതിയ നിർമിതി സഹായിക്കും എന്നാണ് കണക്കുകൂട്ടൽ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴപ്പിലങ്ങാട് ബീച്ച്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ടൂറിസ്റ്റുകൾ ഉൾപ്പെടെ സ്ഥലത്ത് എത്തുന്നുണ്ട്. ബീച്ചിന്റെ ആദ്യഘട്ട പദ്ധതി ഉദ്ഘാടനം കഴിയുമ്പോൾ വലിയ രീതിയിലുള്ള പ്രമോഷൻ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. അതുകൊണ്ടുതന്നെ നിരവധി യുവാക്കളും ഉദ്ഘാടനത്തിനും തുടർന്ന് സായാഹ്നത്തിൽ ബീച്ചിലെ കാഴ്ചകൾ കാണാനും എത്തി.
നിരവധി ആളുകൾ എത്തുന്ന സ്ഥലം ആയതിനാൽ തന്നെ പ്രദേശത്ത് ഒരു വാക്ക് വേ വേണമെന്ന് ആശയം സർക്കാറിപ്പോൾ നടപ്പിലാക്കിയിരിക്കുകയാണ്. മുൻപ് പ്രദേശത്ത് മതിയായ ബാത്റൂം സൗകര്യവും വൃത്തിയുടെ അപാകതയും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെ കടൽത്തീരത്ത് അടിഞ്ഞുകൂടുന്നതായിരുന്നു മുഴപ്പിലങ്ങാട് ബീച്ചിന്റെ മുൻപുള്ള കാഴ്ച. വാക്ക് വേ വന്നതോടുകൂടി മുഴപ്പിലങ്ങാട് ബീച്ചിന് പുതിയ ഊർജ്ജം ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ പ്രദേശത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് വന്നിരുന്നു എങ്കിലും പ്രതീക്ഷിച്ചത്ര വിജയം ആയിരുന്നില്ല.