കൊച്ചി അക്ഷരാർത്ഥത്തിൽ മാറുകയാണ്. അന്താരാഷ്ട്ര നഗരങ്ങളെ വെല്ലുന്ന രീതിയിലുള്ള വികസനമാണ് കൊച്ചിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിന് ആക്കം കൂട്ടുന്ന രീതിയിലുള്ള പുതിയ പ്രഖ്യാപനമാണ് യൂസഫലി നടത്തിയിരിക്കുന്നത്. കൊച്ചി കളമശ്ശേരിയിൽ അഞ്ചുവർഷത്തിനുള്ളിൽ 5000 കോടി രൂപയുടെ ഇൻവെസ്റ്റ്മെന്റ് ആയിരിക്കും ലുലു ഗ്രൂപ്പ് നടത്തുക. കളമശ്ശേരിയിൽ ഫുഡ് പ്രോസസിംഗ് സോണിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനാണ് ലുലു ഗ്രൂപ്പിന്റെ പുതിയ ലക്ഷ്യം.
കേരളത്തിൽ നിന്നുള്ള കാർഷിക വിഭവങ്ങൾ സംസ്കരിച്ച് ആഗോളതലത്തിലുള്ള ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നതായിരിക്കും ഫുഡ് പ്രോസസിംഗ് സോൺ കൊണ്ടു ലുലു ഗ്രൂപ്പ് ലക്ഷ്യമാക്കുന്നത്. അതായത് ചുരുക്കിപ്പറഞ്ഞാൽ കളമശ്ശേരിയിൽ വലിയൊരു ഏരിയ മുഴുവൻ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങും എന്നർത്ഥം. ഇതുവഴി പതിനഞ്ചായിരത്തോളം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇൻവെസ്റ്റ് കേരളയിലാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം ലുലു ഗ്രൂപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
കളമശ്ശേരിയിൽ 20 ഏക്കറിലാണ് ഫുഡ് പ്രോസസ്സിംഗ് സോൺ ഒരുങ്ങുക. അതായത് കളമശ്ശേരിയിലെ വലിയൊരു ഭാഗം സ്ഥലം ഫുഡ് പ്രോസസിംഗ് യൂണിറ്റിനായി ലുലു ഗ്രൂപ്പ് കൈവശമാക്കും എന്നർത്ഥം. കേരളത്തിനുപുറമേ തമിഴ്നാട്ടിൽ നിന്നുള്ള പഴം പച്ചക്കറി എന്നിവ കേരളത്തിലേക്ക് എത്തിച്ച് ഇവിടെ നിന്നും സംസ്കരിച്ച ശേഷം മൂല്യ വർധിത ഉത്പന്നങ്ങൾ ആക്കി പല നാടുകളിലേക്കും കയറ്റുമതി ചെയ്യും. കൊച്ചിയിൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന ഗ്ലോബൽ സിറ്റിയിൽ ഐടി ഫിന്ടെക് മേഖലകളിലും ലുലു ഗ്രൂപ്പ് ഇൻവെസ്റ്റ്മെന്റ് നടത്തും എന്നുള്ള പ്രഖ്യാപനവും ഉണ്ട്.