കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം യാത്രക്കാർ 27 ശതമാനം വർധിച്ചു. 13.4 ലക്ഷം യാത്രക്കാരാണ് 2024-25 വർഷം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ആകെ 11,430 വിമാനസർവീസുകളാണ് നടത്തിയത്. അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിൽ 32 ശതമാനവും ചരക്കുനീക്കത്തിൽ 25 ശതമാനവും വർധനയുണ്ടായി. ആകെ 4150 ടൺ ചരക്കുനീക്കമാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്.
195 കോടി രൂപയുടെ വരുമാനമാണ് 2024-25 വർഷത്തിൽ കിയാലിനുണ്ടായത്. മുൻവർഷത്തേക്കാൾ വരുമാനത്തിൽ 93 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 101 കോടി രൂപയായിരുന്നു 2023-24 വർഷത്തെ വരുമാനം. പുതിയ സാമ്പത്തിക വർഷവും യാത്രക്കാരുടെ എണ്ണത്തിൽ മികച്ച വളർച്ചയുണ്ട്.ഏപ്രിലിൽ 1.38 ലക്ഷം പേരും മേയിൽ 1.48 ലക്ഷം പേരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഏപ്രിലിൽ മുൻവർഷത്തെക്കാൾ 39 ശതമാനത്തിന്റെ വർധന യാത്രക്കാരുടെ എണ്ണത്തിലുണ്ടായി.ഏപ്രിലിൽ 20 കോടിയും മേയിൽ 21 കോടിയും വരുമാനവും കിയാൽ നേടി.ഈ സാമ്പത്തിക വർഷം 20 ലക്ഷം യാത്രക്കാരും 250 കോടി രൂപ വരുമാനവുമാണ് കിയാൽ ലക്ഷ്യം വെക്കുന്നത്.
നിരവധി പുതിയ സർവീസുകൾ ഒരു വർഷത്തിനിടെ കണ്ണൂരിൽ തുടങ്ങി. ഇൻഡിഗോ എയർലൈൻസ് ഡൽഹി,ഫുജൈറ,മസ്‌ക്കറ്റ്,ദമാം എന്നിവിടങ്ങളിലേക്ക് സർവീസുകൾ തുടങ്ങി. എയർഇന്ത്യ എക്‌സ്പ്രസ് മുംബൈ,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങി. കൂടുതൽ സർവീസുകൾ തുടങ്ങുന്നതിനായി ആകാശ എയർ,സ്‌പൈസ് ജെറ്റ്,എയർകേരള,അൽഹിന്ദ് എയർ, സ്പിരിറ്റ് എയർ തുടങ്ങിയ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കിയാൽ അധികൃതർ അറിയിച്ചു.
എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണൽ 2024ൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ എഷ്യാ-പസഫിക് മേഖലയിലെ മികച്ച വിമാനത്താവളമായി കണ്ണൂർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.രണ്ടു മില്യൺ യാത്രക്കാരിൽ കുറവുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് കിയാലിന്റെ നേട്ടം.വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന നാലു മെഗാവാട്ടിന്റെ സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടനം അടുത്ത ജനുവരിയോടെ നടക്കും. ഇതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സ്റ്റേഷൻ തുടങ്ങാനും പദ്ധതിയുണ്ട്. 59000 ടൺ സംഭരണശേഷിയുള്ള പുതിയ കാർഗോ ടെർമിനലും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്.