കണ്ണൂർ : വിശുദ്ധ റംസാൻ മാസത്തിന്റെ വ്രതശുദ്ധിയിൽ ഇസ്ലാം വിശ്വാസികൾ നോമ്പ് നോൽക്കുന്ന സമയമാണിപ്പോൾ. പകൽ സമയങ്ങളിൽ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും റമദാൻ പുണ്യം തേടി ആളുകൾ വ്രതം നോറ്റിരിക്കുന്ന സമയം. ഈ സമയം കണ്ണൂർ നഗരവും എല്ലാവരെയും പോലെ രാവിലെ മുതൽ വൈകുന്നേരം വരെ സാധാരണ രീതിയിലാണ് പോകുന്നത്. എന്നാൽ വൈകുന്നേരം 7 മണിയായി കഴിഞ്ഞാൽ ഓണാകുന്ന ഒരു സ്ഥലമുണ്ട് ഇവിടെ. കണ്ണൂർ സിറ്റി. കണ്ണൂർ സിറ്റി എന്നത് കണ്ണൂർ ടൗൺ അല്ല.
കണ്ണൂർ നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയുള്ള സ്ഥലമാണ് കണ്ണൂർ സിറ്റി. അതായത് കണ്ണൂർ സിറ്റി എന്നത് കണ്ണൂരിലെ ഒരു സ്ഥലപ്പേരാണ്. നോമ്പുകാലം വന്നാൽ രാത്രി സമയങ്ങളിൽ കണ്ണൂർ സിറ്റിയിൽ പോകുന്നത് വേറെ തന്നെ ഒരു വൈബ് ആണ്. അത്രത്തോളം ആളുകൾ എത്തുകയും ഭക്ഷണം കഴിക്കുകയും രുചി വൈവിധ്യങ്ങൾ തേടി നോമ്പ് സമയങ്ങളിലെ രാത്രികാലങ്ങളിൽ എത്തുന്ന സ്ഥലമാണ് കണ്ണൂർ സിറ്റി. സിറ്റി പ്രദേശത്ത് വിവിധതരം ഫുഡ് സ്റ്റാളുകൾ റമദാൻ മാസത്തിലൊരുങ്ങും. വൈകിട്ട് ഒരു ഏഴ് മണിമുതൽ പുലരുന്നത് വരെ പിന്നെ ഭക്ഷണത്തിന്റെ ആഘോഷമാണ്.
വർഷങ്ങൾക്കു മുമ്പേ ഒരു നോമ്പുകാലത്ത് ഈ സ്ഥലത്ത് നിന്നും ട്രെൻഡ് ആയ വിഭവമായിരുന്നു ഫുൾ ജാർ സോഡാ. ഇക്കുറിയും ട്രെൻഡ് ആവാൻ പാകത്തിനുള്ള നിരവധി വിഭവങ്ങൾ കണ്ണൂർ സിറ്റിയിൽ ഒരുങ്ങിയിട്ടുണ്ട്. ലോട്ട കച്ച, കച്ച മീട്ട അങ്ങനെ പല പേരിൽ പല ഐറ്റംസും ഇവിടെയുണ്ട്. കൂടാതെ കുടിക്കാനുള്ള പാനീയങ്ങളുടെ അനേകം വെറൈറ്റിയും പലസ്റ്റാളുകളിലായി സിറ്റി ഭാഗത്ത് ഒരുങ്ങിയിട്ടുണ്ട്. ഇതിൽ പത്തും പന്ത്രണ്ടും വെറൈറ്റിയുള്ള മോജിറ്റോസും എരുവ് കൂടിയ ഫുൾ പവർ നൽകുന്ന കുലുക്കി സർബത്തുകളും സ്പെഷാലിറ്റികളാണ്.
എന്നാൽ പലസ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ പ്രദേശത്ത് എത്തുന്നത് കണ്ണൂർ നഗരത്തിന്റെ സ്വതസിദ്ധമായ പണ്ടുകാലം മുതലേ ഉള്ള മുട്ടമാല, ഉന്നക്കായ തുടങ്ങിയ പലഹാരങ്ങൾ കഴിക്കാനാണ്. പല ജില്ലകളിൽ നിന്നുമാണ് ഇവിടെയൊക്കെ ആളുകൾ വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാനായി മാത്രം എത്തുന്നത്. പ്രദേശത്ത് ഫുഡ് ബ്ലോഗർമാർ നൽകുന്ന പബ്ലിസിറ്റിയും വളരെ വലുതാണ്. മാംസ വിഭവങ്ങളുടെ കാര്യം എടുത്തു കഴിഞ്ഞാൽ ചിക്കനിൽ ഉണ്ടാക്കുന്ന പലതരം വിഭവങ്ങൾ പ്രദേശത്ത് ഉണ്ട്. നോർത്ത് ഇന്ത്യൻ വിഭവങ്ങളും അറേബ്യൻ വിഭവങ്ങളും ഉൾപ്പെടെ പ്രദേശത്ത് സുലഭമാണ്.
ചില്ലി ചിക്കൻ, ചിക്കൻ മഞ്ചൂരിയൻ തുടങ്ങിയ സ്ഥിരമായി കാണുന്ന ചിക്കൻ വിഭവങ്ങൾക്ക് അപ്പുറം ഏകദേശം 12 ഓളം തരത്തിലുള്ള അൽഫാമുകളും വ്യത്യസ്തകരമായ രീതിയിൽ തയ്യാറാക്കുന്ന പച്ച മസാലയുള്ള ഷവായകളും പലതരത്തിലുള്ള കബാബുകളും വൈകുന്നേരം ആയി കഴിഞ്ഞാൽ പ്രദേശത്ത് സുലഭമാണ്. ഇതോടൊപ്പം തന്നെ ചേർത്തുവയ്ക്കേണ്ട വെറൈറ്റിയിലുള്ള ബീഫുകളും പല സ്റ്റാളുകളിലും വൈകുന്നേരമായാൽ ലഭ്യമാണ്. കോഴിക്കോടിന്റെ സ്വന്തം എന്ന് പറയാൻ കഴിയുന്ന വിഭവമായ ഐസ്വരത്തി ഇപ്പോൾ കണ്ണൂർ സിറ്റിയിലും ലഭ്യമാണ്. വലിയ രീതിയിലുള്ള വരുമാനമാണ് ഇത്തരത്തിലുള്ള ബിസിനസ് കൊണ്ട് നോമ്പ് കാലത്ത് വിവിധ ഹോട്ടൽ മുതലാളിമാർ കണ്ണൂർ സിറ്റിയിൽ ഉണ്ടാക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്.
ഫുഡ് ലൈസൻസ് ഉള്ള പലയാളുകളും നോമ്പുകാലത്ത് പ്രദേശത്ത് സ്റ്റാൾ നടത്തുന്നു. കണ്ണൂരിലെ മിക്ക ഹോട്ടൽ മുതലാളിമാറും നോമ്പുകാലത്ത് മടിക്കാതെ ചെയ്യുന്ന ഒന്നാണ് കണ്ണൂർ സിറ്റി പരിസരത്ത് ഒരു സ്റ്റാൾ ഇടുക എന്നത്. ഇതിനുപുറമെ യുവാക്കൾ ആയിട്ടുള്ള ആളുകളുടെ സ്റ്റാളും പ്രദേശത്ത് നോമ്പുകാലമായാൽ കാണാൻ കഴിയും. ഭക്ഷണത്തിലെ ആകർഷണം അതിനപ്പുറം പ്രദേശത്ത് യുവാക്കൾ ആയിട്ടുള്ള ആളുകൾ വഴിയേ പോകുന്ന വാഹനങ്ങളെ ക്ഷണിക്കുന്നതും കാണാൻ ഒരു രസം തന്നെയാണ്. ആകെ പറഞ്ഞാൽ ഹോട്ടലുകാർക്ക് നോമ്പുകാലമായാൽ വലിയ രീതിയിലുള്ള ബിസിനസ് ഇത്തരത്തിലുള്ള ഫുഡ് സ്റ്റാൾ കൊണ്ട് ലഭിക്കുന്നുണ്ട് എങ്കിലും സാധാരണക്കാരായ ഉള്ള ആളുകൾക്ക്, പ്രത്യേകിച്ച് ഭക്ഷണപ്രിയർക്ക് കണ്ണൂർ സിറ്റി നോമ്പുകാലത്ത് മസ്റ്റ് വിസിറ്റ് പ്ലെയ്സ് ആണ്.