ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ കേരളത്തിന് ആശ്വാസമായി നിക്ഷേപ പെരുമഴ. കൊച്ചിയിലെ ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത നിക്ഷേപ ഉച്ചകോടി നടന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായി മാറുകയാണ് ഈ നിക്ഷേപങ്ങൾ. പുതിയ രീതിയിൽ കേരളത്തിന് വലിയ വളർച്ച സാധ്യമാകുന്ന രീതിയിലുള്ള നിക്ഷേപങ്ങളാണ് ഇൻവെസ്റ്റ് കേരള 2025ഇൽ ഉണ്ടായിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഫാക്ടും (1500 കോടി) ബിപിസിഎലും (900 കോടി ) താൽപര്യം പ്രകടിപ്പിച്ച 374 കമ്പനികളിൽ ഉൾപ്പെടുന്നു. ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപ നിക്ഷേപിക്കും എന്നുള്ള കാര്യം ഇപ്പോൾ തീരുമാനമായിരിക്കുന്ന വലിയ നിക്ഷേപങ്ങളിൽ ഒന്നാണ്. ഇതോടൊപ്പം മലയാളിയായ രവി പിള്ളയുടെ ഗ്രൂപ്പ് 2000 കോടിയും ആസ്റ്റർ ഗ്രൂപ്പ് മെഡിക്കൽ രംഗത്ത് 850 കോടിയും വികസനത്തിനായി നിക്ഷേപിക്കും. ഇത് സൂചിപ്പിക്കുന്നത് പുതിയ ആശുപത്രികൾ കേരളത്തിൽ വരാനായി സാധ്യത ഉണ്ട് എന്നതാണ്.
ഇതോടൊപ്പം പ്രസ്റ്റീജ് ഗ്രൂപ്പ് 3000 കോടി നിക്ഷേപിക്കും. മെഡിക്കൽ രംഗത്തുള്ള വികാസത്തിനായി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3000 കോടി തന്നെ നിക്ഷേപിക്കും എന്നുള്ള കാര്യത്തിൽ തീരുമാനമായപ്പോൾ പോളക്കുളത്ത് നാരായണൻ റീന മെഡിസിറ്റി 500 കോടി രൂപയും നിക്ഷേപിക്കും. എൻആർഐ പ്രോജക്ട് മാനേജ്മെന്റ് 5000 കോടിയുടെ നിക്ഷേപം ആയിരിക്കും വരും വർഷങ്ങളിൽ കേരളത്തിൽ നടത്തുക. ഇതോടൊപ്പം തന്നെ ലുലു ഗ്രൂപ്പ് വരുന്ന നാല് വർഷത്തിനുള്ളിൽ 5000 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്തും.
ഐടി റീറ്റെയിൽ ഫിനാൻസ് മേഖലകളിൽ ആയാണ് നാലു വർഷത്തിനുള്ളിൽ 5000 കോടി രൂപയുള്ള നിക്ഷേപം നടത്തുക. ഇതോടൊപ്പം തന്നെ ലുലുവിന്റെ പുതിയ മാളുകളും കേരളത്തിൽ പല സ്ഥലത്തായി ഉയരും. കോഴിക്കോട് തന്നെ ലുലുവിന്റെ മറ്റൊരു മാൾ ഉയരും എന്നുള്ള ആഗ്രഹം ശക്തമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ കണ്ണൂർ ജില്ലയിലും ഒരു മാൾ ലുലുവിന്റെയും ഉയരും എന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഈ വാർത്തകളുടെ സത്യാവസ്ഥയ്ക്ക് ഇപ്പോഴും ഒരു സ്ഥിരീകരണം ഇല്ല എങ്കിലും ലുലു ഗ്രൂപ്പിന്റെ വലിയ രീതിയിലുള്ള ഇൻവെസ്റ്റ്മെന്റ് വരും വർഷങ്ങളിൽ കേരളത്തിൽ ഉണ്ടാകും.
അറ്റാച്ചി ഗ്രൂപ്പ് 500 കോടി രൂപയും ഫിസാ ഡെവലപ്പേഴ്സും 2000 കോടി രൂപയും സൂര്യവംശം ഡെവലപ്പേർസ് 1820 കോടിയും എസ് എഫ് ടെക്നോളജിസ് 600 കോടി രൂപയും ഇൻകോർ ആയിരം കോടി രൂപയും എടയാർ സിംങ്ക് 800 കോടി രൂപയും ബ്രിഗേഡ് 1500 കോടി രൂപയും കേരളത്തിൽ നിക്ഷേപിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ രീതിയിലുള്ള വളർച്ചയ്ക്കുള്ള മുന്നോടിയായി ആയിരുന്നു ഉച്ചകോടി നടന്നത്. വളർച്ച ഉണ്ടാകുമെന്നുള്ള പ്രതീക്ഷ തന്നെയാണ് ഇത്രയധികം ഇൻവെസ്റ്റ്മെന്റ് പ്രഖ്യാപനങ്ങൾ വേദിയിലുണ്ടായ കാര്യം സൂചിപ്പിക്കുന്നത്.